Friday, July 14, 2017

പരീക്ഷ വിശകലനം: LDC കൊല്ലം\തൃശൂർ\കാസർകോഡ്

LDC പരീക്ഷ രണ്ടാമത്തെ സെറ്റിലേക്ക് കടക്കുമ്പോൾ കൂടുതൽ ചോദ്യങ്ങൾ അതിൽനിന്നും ഉൾക്കൊള്ളിക്കാനായി എന്ന ചാരിതാർഥ്യത്തോടെ ആ പരീക്ഷാ വിലയിരുത്തലിലേക്ക് കടക്കാം 

കേരളാ വിഭാഗത്തിൽ നിന്നും അഞ്ച് ചോദ്യങ്ങൾ ആണ് ചോദിച്ചത്. കേരള ചരിത്രത്തിൽ നിന്നും ചോദിച്ച രണ്ടു ചോദ്യങ്ങൾ ഉൾപ്പെടെ അവയെല്ലാം നേരിട്ട് ചോദിച്ച ചോദ്യങ്ങൾ ആയിരുന്നു. 

ഇന്ത്യ വിഭാഗത്ത് നിന്നും ചോദിച്ച അഞ്ച് ചോദ്യങ്ങൾ എളുപ്പമായിരുന്നെങ്കിലും സിൽവർ വിപ്ലവം, നമ്മുടെ ക്ലാസ്സുകളിൽ ഇനി വരാനിരിക്കുന്ന പാഠങ്ങളിൽ നിന്നുള്ളത് ആയിരുന്നു.

ഇന്ത്യ ചരിത്രത്തിൽ നിന്നും ചോദിച്ച അഞ്ച് ചോദ്യങ്ങളും നേരിട്ടുള്ളതും എളുപ്പവും ആയിരുന്നു. സാമ്പത്തിക മേഖലയിൽ നിന്നുള്ള നാല് ചോദ്യങ്ങളും അതുപോലെ തന്നെ.

മനുഷ്യാവകാശം, ആസൂത്രണം, വിവരാവകാശം എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ നമ്മൾ ഇവിടെ പഠിച്ചപ്പോൾ മലാല ദിനം ഇനി വരാനുള്ള പാഠങ്ങളിൽ പ്രധാന ദിനങ്ങൾ എന്ന ഭാഗത്തു നിന്നും ഉള്ളവയാണ്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട അന്തർദേശീയ സംഘടനകൾ ഇതുവരെ തുടങ്ങിയിട്ടില്ലാത്തതിനാൽ അതും മിസ് ആയവയിൽ പെടുന്നു.

സമകാലികത്തിൽ നിന്നും വന്ന അഞ്ച് ചോദ്യങ്ങളിൽ കോപ്പ അമേരിക്ക നേടിയ ചിലി, ഐവറികോസ്റ്റിൽ നിന്നും ബഹുമതി നേടിയ പ്രണബ് മുഖർജി എന്നിവർ ഇതുവരെ എൻറെ ക്ലാസ്സിൽ ഇടംപിടിച്ചില്ല. ബുക്കർ ജേതാവ് ഹാൻ കാങ്ങും ഈ വിഭാഗത്തെ മിസ്സിംഗ് ലിങ്ക് ആയിരുന്നു.

രസതന്ത്രത്തിൽ അഞ്ച് ചോദ്യങ്ങളിൽ ഓർഗാനിക് കെമിസ്ട്രിയിൽ നിന്നും പാഠങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ലാത്തതിനാൽ ഈതൈൻ ഇവിടെ വരാൻ ഇരിക്കുന്നതെ ഉള്ളൂ. ബാക്കി നാല് ചോദ്യങ്ങളും നേരിട്ടുള്ളതും താരതമ്യേന എളുപ്പവും ആയിരുന്നു. 

ഭൗതികശാസ്ത്രത്തിൽ അഞ്ച് ചോദ്യങ്ങളും നേരിട്ടുള്ളവ ആയിരുന്നു. ജീവ ശാസ്ത്രത്തിലെ അഞ്ച് ചോദ്യങ്ങളും അതുപോലെ തന്നെ. പരിസ്ഥിതിയുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങളിൽ ഹരിതറാണി എന്ന ക്യാബേജ്, ഹരിതശ്രീ എന്ന ജൈവ പാട്ടക്കൃഷി, ഇതായ് ഇതായ് രോഗം എന്നിവ ഇനി വരാനുള്ള ഭാഗങ്ങളിൽ നിന്നും ആയതിനാൽ ഈ പരീക്ഷയിൽ കവർ ആയില്ല. 

കണക്കിൽ നിന്നും വന്ന പത്ത് ചോദ്യങ്ങളും നമ്മൾ പഠിച്ച ഭാഗങ്ങളിൽ നിന്നായപ്പോൾ ക്ലറിക്കൽ അഭിരുചിയിൽ നിന്നും വന്ന പത്തെണ്ണത്തിൽ ആറെണ്ണം പഠിച്ച ഭാഗങ്ങളിൽ നിന്നായിരുന്നു. 

ഇംഗ്ലീഷ് ഭാഗത്തുനിന്നും വന്ന ഇരുപത് ചോദ്യങ്ങളിൽ നമ്മൾ പഠിച്ച ഗ്രാമർ ഭാഗങ്ങളിൽ നിന്നും പത്ത് ചോദ്യങ്ങൾ വരുകയും പഠിക്കാനുള്ള വൊക്കാബുലറി ഭാഗത്തുനിന്നും ഒൻപത് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. പൊതുവെ ഈ ഭാഗം കടുപ്പമേറിയതായിരുന്നു എന്നാണ് എൻറെ വിലയിരുത്തൽ.

മലയാളത്തിലെ പത്ത് ചോദ്യങ്ങളിൽ ഏഴും നമ്മൾ പഠിക്കാത്തത് ആയതിനാൽ ഇനി ആ വിഭാഗത്തിലും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കിയിരിക്കുന്നു. തുടർ ക്ലാസ്സുകളിൽ ആ ഭാഗത്തുനിന്നുള്ള കൂടുതൽ ചോദ്യങ്ങൾ പ്രതീക്ഷിക്കാം 

ആദ്യ പരീക്ഷയെ അപേക്ഷിച്ച് താരതമ്യേന കടുപ്പം അൽപ്പം കൂട്ടിയാണ് രണ്ടാമത്തെ പരീക്ഷ എത്തിയത്. ഇതിൽ എഴുപത്തിരണ്ടോളം മാർക്കിനുള്ള ചോദ്യങ്ങൾ നമുക്ക് PSC ക്ലാസ്സ്മുറിയിൽ നിന്നും കണ്ടെത്താൻ സാധിക്കും. വിവിധ ജില്ലകളിൽ നിന്നും കട്ട് ഓഫ് 60 മുതൽ 68 വരെ വരാൻ സാധ്യതയുണ്ട്. ഈ പരീക്ഷകളിൽ നിന്നും നമുക്ക് മിസ് ആയ മുപ്പതോളം ചോദ്യങ്ങളെ തേടിയുള്ള ഭാഗങ്ങളുമായി PSC ക്ലാസ്സ്മുറി മുന്നോട്ട് പോകുന്നു.

No comments:

Post a Comment